പാലക്കാട്:വിശക്കുന്നവർക്കു മുന്നിൽ ഭക്ഷണപ്പൊതികളുമായി സഹൃദയത്വമുള്ള ഒരു സംവിധായകൻ,പേര് സൈമോറ.ഒരു സിനിമകാരൻ ആയി ചുരുങ്ങി കുറേ പണവും പ്രസക്തിയുമായി ജീവിതം ചുരുക്കാൻ സൈമോറ തയ്യാറല്ല.നിർധന മനുഷ്യർക്ക് പട്ടിണി അകറ്റാൻ ഭക്ഷണം എത്തിക്കാൻ തയ്യാറാകുന്ന ഒരു ചലച്ചിത്രസംവിധായകൻ. പാതയോരത്തും ജനങ്ങളുടെ ശ്രെദ്ധയിൽ പെടാതെ ഒറ്റപെട്ട ഇടങ്ങളിലും മറ്റും വിശന്നിരിക്കുന്നവരെ അന്വേഷിച്ചു ഒരു കൊച്ചു വാഹനം വരും.വയർ നിറക്കാൻ അന്നവും ജലവും നൽകി പോകും.ഒന്നും തിരിച്ചു പ്രതീക്ഷിച്ചല്ല.ആമശയത്തിന്റെ രാഷ്ട്രീയ ചർച്ചയോ അതിൽ നിന്നും മുതലെടുപ്പും അല്ല ലക്ഷ്യം. ചെയ്യുന്ന കർമത്തിൽ ആനന്ദവും സന്തോഷവും സംതൃപ്തിയും ലഭിക്കുന്നു, അതു മാത്രം.സൈമോറ എന്ന സിനിമ പ്രവർത്തകന്റെ ലക്ഷ്യം മഹത്തരമാണ്.കാരണം വിശപ്പിനേക്കാൾ വലിയ വികാരമില്ല.ഇരുപത് ഏക്കർ ഭൂമി വാങ്ങി അതിൽ വീടുകൾ നിർമിച്ചു ഭവന രഹിത നിരാലംബർക്കു സൗജന്യമായി നൽകണം. അത് ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഇല്ലേ എന്നു ചോദിച്ചേക്കാം.തന്നാൽ ആകുന്നത് തനിക്കും ചെയ്യാമല്ലോ എന്ന ഉറച്ച തീരുമാനം സൈമോറ മുറുകെ പിടിക്കുന്നു.സംവിധാനം, ഗാനരചന, സംഗീത സംവിധാനം, തിരക്കഥ,എഡിറ്റിംഗ് തുടങ്ങി ഒട്ടുമിക്ക പ്രവർത്തങ്ങളും ചെയ്ത് തമിഴ് മണ്ണിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ സംവിധാന പ്രതിഭയാണ് സൈമോറ.തമിഴ്,മലയാളം,തെലുഗു തുടങ്ങി പല ഭാഷകൾ അറിയാം. വിശക്കുന്നവന്റെ ഭാഷ അറിയാൻ ഒരു നോട്ടമോ ഒരു ഞരക്കമോ ഏങ്ങാലോ കണ്ണിലെ, വയറിലെ ചുളിവുകളോ ശരീര ഭാഷയോ മതി.അത് തിരിച്ചറിയാൻ ഉള്ള വലിയ കാഴ്ചപ്പാട് ആണ് ഈ കലാകാരന്റെ മാനുഷിക മൂല്യം ഉയർത്തുന്നത്.ചലച്ചിത്ര പ്രവർത്തകൻ ആയപ്പോഴും അതിനു മുൻപും വിശപ്പിന്റെ വില അറിഞ്ഞവനാണു സൈമോറ.കേരള തമിഴ് നാട് അതിർത്തിയിൽ ജീവിച്ച ഗ്രാമീണ അനുഭവം. ചെന്നൈയുടെ നഗര ലോകം,എവിടെ ആണെങ്കിലും വിശപ്പിന്റെ
ആശയം ഒന്നുതന്നെ. കിടന്നുറങ്ങാൻ ഒരിടവും വേണം. ജീവിതത്തിന്റെ സുഭിക്ഷത സഹജീവികൾക്ക് ഇല്ലെങ്കിൽ സ്വയം ആസ്വദിച്ചു ജീവിക്കുന്നതിൽ എന്തർത്ഥം എന്ന ചോദ്യം ഇത്തരം വലിയ മനസിന് ഉടമകളെ ചിന്തിപ്പിക്കുന്നു. പ്രവർത്തിപ്പിക്കുന്നു.അത് നൂറു കണക്കിന് മനുഷ്യർക്കു ജീവിതമാകുന്നു.അപ്പോൾ കലാകാരനെന്ന വിശാല ചിന്തകൾ വീണ്ടും പ്രചോദനമാകുന്നു.ഏഴു സിനിമകൾ സംവിധാനം ചെയ്തു.ആദരവുകൾ, പുരസ്‌കാരങ്ങൾ, അഭിനന്ദന പ്രവാഹം അതെല്ലാം ലഭിക്കുമ്പോഴും ഏഴകൾക്കു തൊഴൻ.ഒന്നര ലക്ഷം വൃക്ഷതൈകൾ നട്ടും മറ്റും ഇതര പ്രവർത്തന ലക്ഷ്യങ്ങൾ വേറെയും ഉണ്ട്.അനാഥ മക്കൾക്കായി,നിത്യ രോഗികൾക്കായി അങ്ങനെ നിരവധി ചെയ്യാനുണ്ട് ഇനിയും എന്ന ഉൾവിളി മുന്നോട്ട് ഉള്ള ഇന്ധനമാണ്.കലയിലും പുത്തൻ പരീക്ഷണ ഗവേഷണത്തിലാണ്. കലയോടൊപ്പം കാരുണ്യവും ചേർത്തുപിടിക്കൽ ആണ് ഈ മനുഷ്യസ്നേഹിക്ക് ജീവിതാനന്ദം.
Post a Comment